ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യറായി ഗൂഗിള്‍

ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യാറായി ലോക സാങ്കേതിക രംഗത്തെ ഒന്നാമനായ ഗൂഗിള്‍. അടുത്ത അഞ്ചുമുതല്‍ ഏഴുവരെ വര്‍ഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി.

മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദര്‍ പിച്ചെ വിശദമാക്കി. ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി, തമിഴ്, പഞ്ചാബി എന്നീഭാഷകളിലോ മറ്റേതെങ്കിലും സ്വന്തം ഭാഷകളിലോ ഓരോ ഇന്ത്യക്കാരനും വിവരലഭ്യത കുറഞ്ഞ നിരക്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുകയാണ് ആദ്യമായി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ആവശ്യകത പരിഗണിച്ചുകൊണ്ട് ആവശ്യമായ പുതിയ ഉത്പനങ്ങളുടെ നിര്‍മാണമാണ് രണ്ടാമത്തേത്. ബിസിനസ് രംഗത്ത് ഡിജിറ്റലിലേക്കുള്ള മാറ്റമാണ് മൂന്നാമത്തേത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പ്രധാന മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് നാലാമത്തേത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു. കോവിഡ് 19മായി ബന്ധപ്പെട്ട് വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ഗൂഗിള്‍ സ്വീകരിച്ച നടപടികള്‍ സുന്ദര്‍ പിച്ചെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.