വലയില്‍ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡില്‍ ഫിഷ് ‘ലോക റിക്കാര്‍ഡ്

പി.പി. ചെറിയാന്‍

ഒക്കലഹോമ: ഒക്കലഹോമ കീ സ്റ്റോണ്‍ തടാകത്തില്‍ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി വാട്ടേഴ്‌സ്.വല ഉയര്‍ത്തിയപ്പോള്‍ തന്റെ കണ്ണുകളെ പോലും കോറിക്ക് വിശ്വസിക്കാനായില്ല. ലോക റിക്കാര്‍ഡും സംസ്ഥാന റിക്കാര്‍ഡു തകര്‍ത്ത മല്‍സ്യമാണ് താന്‍ പിടികൂടിയതെന്നും കൂറ്റന്‍ പാഡില്‍ ഫിഷിന് 151.9 പൗണ്ട് തൂക്കവും ആറടി നീളവും. ഉടനെ ഒക്കലഹോമ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ നോര്‍ത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചു.

അവര്‍ സ്ഥലത്തെത്തി മല്‍സ്യത്തിന്റെ തൂക്കവും നീളവും അളന്നതിനു ശേഷം റിക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡില്‍ ഫിഷ് പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിച്ചതായി മനസ്സിലായത്. സംസ്ഥാന റിക്കാര്‍ഡും ഭേദിച്ചിരുന്നു. ഇതിനു മുമ്പത്തെ റിക്കാര്‍ഡ്, ഈ തടാകത്തില്‍ നിന്നു തന്നെ പിടി കൂടിയ 146 പൗണ്ടും 11 ഔണ്‍സുമുള്ള പാഡില്‍ ഫിഷായിരുന്നു.

1997- ജനുവരി നാലിന് കീസ്റ്റോണ്‍ലേക്ക് സാള്‍ട്ട് ക്രീക്ക് ഏരിയയില്‍ നിന്നും പിടികൂടിയ പുതിയ റെക്കോര്‍ഡ് ലഭിച്ച പാഡില്‍ ഫിഷിന് അന്ന് 2 വര്‍ഷത്തെ വളര്‍ച്ചയും ഏഴ് പൗണ്ട് തൂക്കവും രണ്ടടി നീളവുമായിരുന്നുവെന്ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു. അന്ന് അടയാളപ്പെടുത്തി വിട്ടയച്ച ഈ മല്‍സ്യത്തെഗാര്‍ മില്‍ ലൈവ് സ്‌കോകോപ് സോനാര്‍ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

ഇത്തവണയും വീണ്ടും അടയാളപ്പെടുത്തലിനു ശേഷം മല്‍സ്യത്തെ തടാകത്തിലേയ്ക്ക് വിട്ടയയ്ക്കുകയായിരുന്നു. കേറി വാട്ടേഴ്‌സിനോടൊപ്പം മകന്‍ സ്റ്റെറ്റ്‌സണും ഈ അപൂര്‍വ്വ മല്‍സ്യബന്ധനത്തിന് സാക്ഷ്യം വഹിച്ചു.