സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം ; സ്വര്‍ണ്ണക്കടത്ത് അടക്കം നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചു

സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ തീ പൂര്‍ണമായും അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്.

അതേസമയം തീപിടുത്തം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചീഫ് പ്രോട്ടോകോള്‍ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാല്‍ അത് തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകള്‍ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

”എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചിട്ട് കൊടുക്കുന്നില്ല. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അവിടെയാണല്ലോ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കണം. നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാവണം. തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. അതിനെതിരെ പ്രതിപക്ഷം പോരാടുമെന്ന് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.”- ചെന്നിത്തല പറഞ്ഞു.