ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന

കൊറോണ ബാധിതയായ യുവതിയുടെ പീഡനം ആസൂത്രണമെന്നു അന്വേഷണ സംഘം. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കിട്ടാന്‍ പ്രതി തക്കംപാര്‍ത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലക്കേസ് പ്രതിയായിരുന്ന നൗഫല്‍ ഇതിനായി തന്റെ ക്രിമിനല്‍ ബുദ്ധി ഉപയോഗിച്ചുവെന്നും പൊലീസ് കരുതുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ ആംബുലന്‍സിലെത്തിച്ചതും നൗഫലായിരുന്നു. ഇതുവഴി പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അടക്കം പ്രതി സംഘടിപ്പിച്ചിരുന്നു. അന്നുമുതല്‍ തന്നെ പ്രതി പെണ്‍കുട്ടിയെ വലയിലാക്കാന്‍ നീക്കം തുടങ്ങി.

സമ്പര്‍ക്കപട്ടികയിലുള്ളതിനാല്‍ പെണ്‍കുട്ടിക്ക് കോവിഡ് വരുമെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി അവസരം ലഭിക്കുമെന്നും മനസിലാക്കിയ പ്രതി, ഇതിനായി കാത്തിരിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞ്, പ്ലാന്‍ ചെയ്ത പ്രകാരം ആംബുലന്‍സില്‍ എത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നത് രാത്രി വൈകിപ്പിച്ചതും പ്രതിയുടെ ക്രിമിനല്‍ ബുദ്ധിയാണ് തെളിയിക്കുന്നത്.

വീട്ടുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂരിലെ ബന്ധുവീട്ടില്‍ ക്വറന്റീനില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം കോവിഡ് രോഗിയായ 42 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. രാത്രി 11.30നായിരുന്നു ഇവര്‍ ആംബുലന്‍സില്‍ പുറപ്പെട്ടത്.

വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെണ്‍കുട്ടിക്ക് മറ്റൊരു ആശുപത്രിയിലുമാണ് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നത്. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തിലെത്തിച്ചത്. പെണ്‍കുട്ടിയെ പന്തളത്ത് ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാര്‍ഗം. എന്നാല്‍, നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു വഴിയിലൂടെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. തിരിച്ചുള്ള യാത്രയില്‍ പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാന്‍ വേണ്ടിയാണ് അടൂരില്‍ നിന്നും പന്തളത്തേക്ക് എത്താന്‍ എളുപ്പമാണെന്നിരിക്കെ പ്രതി മനഃപൂര്‍വം കോഴഞ്ചേരി വഴി കൂടുതല്‍ ദൂരം സഞ്ചരിച്ച് പെണ്‍കുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്.

ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ ഗ്രൗണ്ടിന് സമീപം ആംബുലന്‍സ് നിര്‍ത്തി. തുടര്‍ന്ന് ബാക്ക് ഡോര്‍ തുറന്ന് അകത്തുകയറിയ പ്രതിയെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാന്‍ പെണ്‍കുട്ടി പരാമവധി ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. സംഭവത്തിന് ശേഷം കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പെണ്‍കുട്ടിയെ ഇറക്കി വിട്ട ശേഷം പ്രതി ആംബുലന്‍സുമായി അടൂരിലേക്ക് പോയി. കോവിഡ് ബാധിച്ച ആഘാതത്തില്‍ പെണ്‍കുട്ടി സംഭവം ആരോടും പറയില്ലെന്നാണ് പ്രതി കരുതിയത്.

സംഭവത്തിനു ശേഷം പ്രതി യുവതിയെ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കുട്ടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെ തന്നെ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നൗഫലിനെ അടൂര്‍ ഗവ. ആശുപത്രിയില്‍ നിന്ന് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ 2.30 ന് കസ്റ്റഡിയിലെടുത്തു.