ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി

ഇന്ത്യയിലെ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി വന്നിരുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ വാക്സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചത്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം യുകെയില്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. വാക്സിന്‍ കുത്തിവച്ച വ്യക്തിക്ക് ട്രാന്‍സ്വേഴ്സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിയത്. ഇതിന് പിന്നാലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ നോട്ടീസ് നല്‍കിയിരുന്നു. ഓക്സ്ഫോര്‍ഡ് വാക്സിന്റെ പരീക്ഷണം മറ്റ് രാജ്യങ്ങള്‍ നിര്‍ത്തിവച്ച കാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമായ കാരണം വിശദമാക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.