36 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ 36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കസ്റ്റംസ് വിട്ടയച്ചു. കരാട്ട് ഫൈസലിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

ഫൈസലിന്റെ മൊഴി പരിശോധിക്കാന്‍ എന്‍.ഐ.എ. സംഘം കസ്റ്റംസ് ഓഫിസിലെത്തിയിരുന്നു. 2013 ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭിയിലെ ഇടത് കൗണ്‍സിലര്‍ കൂടിയായ കാരാട്ട് ഫൈസല്‍ പ്രതിയായിരുന്നു. കാരാട്ട് ഫൈസലിന്റെ മൊഴിയും ഫൈസലിനെതിരെ ലഭിച്ച മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. മൊഴികള്‍ വിശദമായി പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി വിലയിരുത്താനാണ് ഉദ്ദേശിക്കുന്നത്.

ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടില്‍ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം സ്വര്‍ണ്ണം കടത്തിയതില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകന്‍ അബ്ദുല്‍ നിസ്താര്‍ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയും കസ്റ്റംസിന് ലഭിച്ചിരുന്നു. ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ചായിരുന്നെന്നുമാണ് മൊഴി.