ഹത്രാസ് ബലാല്‍സംഗം ; പെണ്‍കുട്ടിയും മുഖ്യപ്രതിയുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ്

വിവാദമായ ഹത്രാസ് ബലാല്‍സംഗ കൊലപാതക കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ വ്യക്തിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് 104 ഫോണ്‍കോളുകള്‍ ഹത്രാസിലെ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ഫോണിലേക്ക് പോയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും പ്രതികളുടെയും കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യേന്ദ്രയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് വിളിച്ചിരിക്കുന്നത്.

സത്യേന്ദ്രയുടെ 989 ല്‍ ആരംഭിക്കുന്ന നമ്പറിലെയും സന്ദീപിന്റെ 76186ല്‍ ആരംഭിക്കുന്ന നമ്പരിലെയും കോള്‍ലിസ്റ്റാണ് പൊലീസ് പരിശോധിച്ചത്. ചന്ദ്പ മേഖലയിലെ ടവറുകള്‍ കേന്ദ്രീകരിച്ച് 2019 ഒക്ടോബര്‍ 13 മുതലാണ് കോളുകള്‍ നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ചന്ദ്പയിലെ ടവറുകള്‍. സന്ദീപിന്റെ നമ്പറുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യേന്ദ്രയുടെ ഫോണില്‍ 62 ഔട്ട്‌ഗോയിങ് കോളുകളും 42 ഇന്‍കമിംഗ് കോളുകളുമാണ് സന്ദീപിന്റെ നമ്പറുമായി ഉണ്ടായിരിക്കുന്നത്.

അതേസമയം, സന്ദീപ് ഈ നമ്പറുകളില്‍ വിളിച്ച് സംസാരിച്ചത് ആരുമായിട്ടാണെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹത്രാസ് കേസില്‍ പുതിയ വഴിത്തിരിവാകും ഈ കണ്ടെത്തല്‍. ഇതിനിടെ, ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് അമിത് മാള്‍വിയ ആവശ്യപ്പെട്ടു. 2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയാണ് ഫോണ്‍കോളുകള്‍. കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ സഹോദരന്‍ പ്രതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ കേസില്‍ പുതിയൊരു വഴിത്തിരിവാകുമെന്ന് മാള്‍വിയ പറഞ്ഞു. സാമൂഹിക ശത്രുതയുടെ ഫലമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതലയോഗത്തിന് ശേഷമായിരുന്നു ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവര്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അര്‍ദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തില്‍ പൊലീസ് സംസ്‌ക്കരിച്ചതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹത്രാസിലെ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേസ് സിബിഐയെ ഏല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.