കോവിഡ് കാലത്ത് ബിരിയാണി വില്‍പ്പന നടത്താന്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായ സജ്‌ന ഷാജിയാണ് തന്റെ ദുര്‍ഗതി ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിനെ അറിയിച്ചത്. കൊറോണ കാരണം ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് സജ്ന വഴിയരുകില്‍ ബിരിയാണി കച്ചവടം തുടങ്ങിയത്. എന്നാല്‍ ചിലര്‍ ചേര്‍ന്ന് ഇതിനു തടസം സൃഷ്ടിക്കുന്നു എന്നാണ് സജ്ന ഇപ്പോള്‍ വെളിപ്പെടുത്തിയത്. ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ അതിനും ചിലര്‍ സമ്മതിക്കുന്നില്ല’ കണ്ണീരോടെ സജ്‌ന ഷാജി പറയുന്നു. 150 ബിരിയാണിയും 20 ഊണും വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാല്‍ അതില്‍ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലര്‍ തന്റെ ബിരിയാണി വില്‍പനയെ തടസപെടുത്തുന്നെന്നും സജ്‌ന പറയുന്നു.

ഇവരുടെ നിര്‍ദ്ദേശപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടര്‍ ആണെന്ന വ്യാജേന എത്തിയ ചിലര്‍ ബിരിയാണി വാങ്ങാന്‍ വരുന്നവര്‍ക്കു മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താന്‍ ലൈസന്‍സ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. പലപ്പോഴായി ഇത് ആവര്‍ത്തിക്കുകയാണ്. ഫുഡ് ആന്‍ഡ് സേഫ്റ്റിയില്‍ നിന്നടക്കം ലൈസന്‍സ് എടുത്തു കൊണ്ടാണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചുവെങ്കിലും. ബിരിയാണി വിറ്റുതരാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടിയെന്നും സജ്‌ന പറയുന്നു. രണ്ടുദിവസമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. ഇതുവരെയായും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

നിങ്ങള്‍ തന്നെ ചോദിക്കുന്നു പണിയെടുത്ത് ജീവിച്ചൂകൂടെ എന്ന്’, എന്നാല്‍ വളരെ കഷ്ടപ്പെട്ട് തുടങ്ങിയ ഈ സംരംഭത്തിന്റെ അവസ്ഥ ഇന്ന് ഇങ്ങനെ ആണെന്നും സജ്‌ന പറയുന്നു. അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചേര്‍ന്ന് കോവിഡ് കാലത്ത് തുടങ്ങിയതാണ് ഈ ബിരിയാണി സംരംഭം. കുടുക്കില്‍ സൂക്ഷിച്ചതും സ്വരുക്കൂട്ടി വച്ച പണവും ഒക്കെയാണ് മുതല്‍മുടക്ക്. പണിയെടുത്ത് ജീവിക്കാന്‍ പോലും സമ്മതിക്കില്ലെങ്കില്‍ തങ്ങള്‍ ഇനി എന്താണ് വേണ്ടതെന്നും സജ്‌ന ചോദിക്കുന്നു.

അതേസമയം സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഉള്‍പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്നറിയിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം സജനയുടെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.