PSC തട്ടിപ്പിലെ പ്രതികളുടെ കേസുകള്‍ അടക്കം സിപിഎം നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം

ഇടതു ജനപ്രതിനിധികള്‍ അടക്കമുളള നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. അകെ 150 കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. പിഎസ് സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസുകളും ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ പിന്‍വലിക്കാനാണ് ഇടതുസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സിപിഎം, എസ്എഫ്‌ഐ നേതാക്കളും, എംപിമാര്‍ എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ഉള്‍പ്പെടെ കേസുകളാണ് പിന്‍വലിക്കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു മൂന്നാം കോടതിയില്‍ 50 അപേക്ഷകള്‍ സമര്‍പ്പിച്ചത്.

മ്യൂസിയം, കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ ഏറെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതടക്കം നഗരപരിധിയിലെ എല്ലാ സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളാണ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നത്. പി എസ് സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ പ്രതികളായ ശിവ രഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ് സി പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം.

പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിനു തന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന നിരവധി കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ഏറെ വിവാദങ്ങള്‍ക്കു പുറമേ കോടതിയുടെ വിമര്‍ശനത്തിനും കാരണമായേക്കും. എന്നാല്‍ ഭരണ കാലാവധി തീരുന്നതിനു മുന്‍പ് തന്നെ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം.