ആലപ്പുഴയില്‍ സി.പി.എം നേതാക്കളുടെ വീടിനു നേരെ കല്ലേറ് നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സി.പി.എം. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടു സി. പി. എം. പ്രവര്‍ത്തരെ പോലീസ് പിടികൂടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്‌കുമാറിനെയും വീടുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായത്.

രണ്ടു ചേരികളായി നില്‍ക്കുന്ന നേതാക്കള്‍ക്കിടയിലെ ശത്രുത വര്‍ധിപ്പാക്കാന്‍ നടത്തിയ ആസൂത്രിത ശ്രമായിരുന്നു കല്ലേറെന്നാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.

ഒരുവര്‍ഷം മുന്‍പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നിലും പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് കണ്ടെത്തി പാര്‍ട്ടി അവരെ താക്കീത് ചെയ്തിരുന്നു. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ നേതാക്കളുടെ വീടുകള്‍ ആക്രമിച്ച കേസിലെയും പ്രതികള്‍.