കര്‍ഷക സമരം ; ചര്‍ച്ചകള്‍ കഴിയുന്നത് വരെ നിയമം നിര്‍ത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി.  കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജി പരി?ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാര്‍ഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോള്‍ പരിശോധിക്കില്ലെന്നും കര്‍ഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട് എന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കു സമരം ചെയ്യാം. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമര രീതി മാറ്റാനാവുമെന്ന് കര്‍ഷക സംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാര്‍?ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി. വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പ്രശ്‌നങ്ങളും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ തുടരട്ടെ എന്ന നിര്‍ദ്ദേശവും അറ്റോര്‍ണി ജനറല്‍ മുന്നോട്ടു വച്ചു.