സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ; ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്ന കാരാട്ട് ഫൈസല്‍ വിജയിക്കുകയും അവിടെത്തെ ഔദ്യോഗിക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടും ലഭിക്കാതിരിക്കുകയും ചെയ്ത സംഭവത്തിലാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടത്. കൊടുവള്ളി ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റിയാണ് സിപിഎം ജില്ലാ നേതൃത്വം പിരിച്ചു വിട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് വിവാദമായിരുന്നു.

തുടര്‍ന്ന് കാരാട്ട് ഫൈസലിനെ ഒഴിവാക്കി എല്‍ഡിഎഫ് അബ്ദുള്‍ റഷീദിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കാരാട്ട് ഫൈസലിന് 568 വോട്ടും യുഡിഎഫിലെ കെകെഎ ഖാദറിന് 495 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയുടെ പി ടി സദാശിവന് 50 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ റഷീദിന് വോട്ടൊന്നും ലഭിച്ചില്ല. കാരാട്ട് ഫൈസലിന്റെ അപരന്‍ കെ ഫൈസലിന് വരെ ഏഴ് വോട്ട് ലഭിച്ചു. ഇവിടെത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചതുമില്ല. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

ചുണ്ടപ്പുറം ഡിവിഷനില്‍ പേരിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രവര്‍ത്തകരെല്ലാം കാരാട്ട് ഫൈസലിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്ന ആരോപണവും ശക്തമായി. ഇതിനെ സാധുകരിച്ചു ആഹ്‌ളാദ പ്രകടനത്തില്‍ സിപിഎം പതാക ഉപയോഗിച്ചതും വിവാദമായി ഈ സാഹചര്യത്തിലാണ് കമ്മിറ്റിക്കെതിരെ അടിയന്തര നടപടി പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.