വിതുര പീഡനക്കേസ് ; ഒന്നാം പ്രതിക്ക് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും

വിവാദമായ വിതുര പീഡനക്കേസില്‍ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടുപോയതിനും തടവില്‍ പാര്‍പ്പിച്ചതിനും രണ്ട് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു.

വിതുര കേസില്‍ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായിരുന്നില്ല.

1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതി സ്ഥാനത്തു വന്ന കേസ് ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒന്നായിരുന്നു. പിന്നീട് ജഗതി ശ്രീകുമാറിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.