കോണ്‍ഗ്രസിന് സത്ബുദ്ധിയുണ്ടാകാനാണ് രാജി ; ബി ജെ പിയിലേക്ക് ഇല്ല : പി സി ചാക്കോ

കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നടിച്ച് പി സി ചാക്കോ. അതിനാലാണ് പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഗ്രൂപ്പ് വീതംവയ്പ്പായി മാറുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വമോ എ കെ ആന്റണിയോ യാതൊരുവിധ ഇടപെടലും നടത്തിയില്ലെന്നും പി സി ചാക്കോ പറഞ്ഞു.നടപടി ക്രമം അനുസരിച്ച് സംസ്ഥാന കമ്മിറ്റിയിലാണ് ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടക്കേണ്ടത്. അവിടെ ചര്‍ച്ച നടന്നിട്ടില്ല. ഐ ഗ്രൂപ്പും എ ഗ്രൂപ്പും പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിക്കുന്നു.

ഗ്രൂപ്പ് താത്പര്യങ്ങള്‍ അനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കിയിരിക്കുന്നു. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പേര് നല്‍കുന്നുവെന്നും ആരോപണം. കോണ്‍ഗ്രസിന് സത്ബുദ്ധിയുണ്ടാകാനാണ് തന്റെ രാജിയെന്നും പി സി ചാക്കോ. ദേശീയ തലത്തില്‍ നേരിട്ട് വിഭാഗീയതയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ രാജി പാര്‍ട്ടിക്ക് പ്രത്യാഘാതമോ ക്ഷീണമോ ഉണ്ടാക്കില്ല. കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്ല, ഗ്രൂപ്പുകള്‍ മാത്രമെന്നും പി സി ചാക്കോ.

നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നല്ല കാമ്പയിന്‍ നടത്തിയാല്‍ ജയിക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളത്. എ കെ ആന്റണി അടക്കം സംസാരിക്കാറില്ലെന്നും കെ സി വേണുഗോപാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇടപെടാറില്ലെന്നും പി സി ചാക്കോ. കേരളത്തില്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ് ആയി പ്രവര്‍ത്തിക്കണം. ഭാവിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പി സി ചാക്കോ.

അതേസമയം ബിജെപിയില്‍ പോകില്ലെന്ന് പി സി ചാക്കോ വ്യക്തമാക്കി. ബി ജെ പി നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നേതാവിന് ആ പാര്‍ട്ടിയേക്കുറിച്ച് അറിയില്ലെന്നും പി സി ചാക്കോ പരിഹസിച്ചു. എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കാനില്ല. ആശയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം. കേരളത്തില്‍ ബിജെപി രാഷ്ട്രീയ ശക്തിയല്ല. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ടാണെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി.