കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ധാരണ ; നേമത്ത് ഉമ്മന്‍ ചാണ്ടിയോ ?

INDIA/

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 43 സീറ്റുകളില്‍ ഏകദേശ ധാരണയായി. കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എമാരെല്ലാവരും മത്സരിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് ആ പട്ടികയില്‍ വന്നവര്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം ഉമ്മന്‍ ചാണ്ടിക്ക് പുറമെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറവൂരില്‍ വി ഡി സതീശനും വണ്ടൂരില്‍ എ പി അനില്‍കുമാറിനുമാണ് വീണ്ടും ടിക്കറ്റ് നല്‍കിയത്. കെ ബാബുവിനായി (തൃപ്പൂണിത്തുറ) എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കനുവേണ്ടി (മൂവാറ്റുപുഴ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി) ഐ ഗ്രൂപ്പും സമ്മര്‍ദം തുടരുകയാണ്.

മാതൃു കുഴല്‍നാടനെ മത്സരിപ്പിക്കാന്‍ ധാരണയായെങ്കിലും ഏത് സീറ്റിലേക്ക് പരിഗണിക്കും എന്നത് തര്‍ക്ക വിഷയമായി തുടരുകയാണ്. മൂവാറ്റുപുഴില്‍ ജോസഫ് വാഴക്കന്റെയും മാത്യു കുഴല്‍നാടനെയും മത്സരിപ്പിക്കണമെന്നാണ് ഇരുവിഭാഗവും ആവശ്യപ്പെടുന്നത്. മാത്യു കുഴല്‍നാടനെ ചാലക്കുടിയില്‍ പരിഗണിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട എന്ന മുദ്രാവാക്യം വിളികളും പ്രകടനത്തില്‍ ഉയര്‍ന്നു.

അതേസമയം നേമം നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന്‍ മത്സരിപ്പിക്കാനും സാധ്യത. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള നിര്‍ദേശം വച്ചത് ഹൈക്കമാന്‍ഡാണ്. ഇത് കേരളത്തില്‍ ഉടനീളം പ്രതിഫലിക്കുമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. താന്‍ അമ്പത് കൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നത് എന്നറിയില്ല എന്നാണ് ഉമ്മന്‍ചാണ്ടി വാര്‍ത്തയോട് പ്രതികരിച്ചത്.

അതിനിടെ, നേമത്തില്‍ ഇതുവരെ ഒരു തീരുമാനം കൈ കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കും. കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും അംഗീകാരം ലഭിക്കുന്ന പട്ടികയാകും പുറത്തിറക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.