RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍

സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചിട്ടും പഴയ നിരക്ക് വാങ്ങി ലാബുകള്‍. 1700 രൂപയായിരുന്നു കേരളത്തില്‍ സ്വകാര്യ ലാബുകളിലെ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക്. ഇത് 500 രൂപയാക്കി കുറച്ചെന്ന് ആയിരുന്നു ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍, പല സ്വകാര്യ ലാബുകളിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. 1700 രൂപയാണ് മിക്ക സ്വകാര്യ ലാബുകളും ഇന്നും ഈടാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സ്വകാര്യ ലാബുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചിട്ടില്ല. കോട്ടയത്ത് ഡി ഡി ആര്‍ സി ലാബില്‍ ഇന്നും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് 1700 രൂപ തന്നെയാണ് ഈടാക്കിയത്. പരിശോധന നിരക്ക് 500 രൂപാകുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.

ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മാത്രമായിരിക്കും ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ കഴിയൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. അതുപോലെ പല സ്വകാര്യ ആശുപത്രികളും RTPCR പരിശോധന നിര്‍ത്തലാക്കി എന്നും വാര്‍ത്തകള്‍ ഉണ്ട്.