പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് ഒന്‍പത് ക്രിസ്ത്യന്‍ പുരോഹിതര്‍

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഒന്‍പത് പുരോഹിതന്‍മാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട്. മരിച്ച പുരോഹിതന്‍മാരില്‍ ആറ് പേര്‍ സിറോ മലബാര്‍ സഭയില്‍ നിന്നുള്ളവരും മൂന്ന് പേര്‍ സി.എസ്.ഐ സഭയില്‍ നിന്നുള്ളവരുമാണ്. കോവിഡ് ബാധിച്ച് മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നതായി ആണ് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 15 ക്രിസ്ത്യന്‍ പുരോഹിതന്മാരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരില്‍ മുതിര്‍ന്ന ബിഷപ്പും ഉള്‍പ്പെടുന്നു. പുതുച്ചേരി-കടലൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് എമെറിറ്റസ് ആന്റണി ആനന്ദാരായരാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്.

നിലവില്‍ വിവിധ സഭകളിലുള്ള നൂറിലധികം പുരോഹിതന്മാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നതും സഭാ നേതൃത്വങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. അടുത്തിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ പുരോഹിതന്‍മാരില്‍ ഏഴുപേര്‍ സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള തൃശൂര്‍ അതിരൂപതയില്‍ ഉള്‍പ്പെട്ടവരാണെന്ന് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. ബോവാസ് മാത്യു പറഞ്ഞു. ”ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതാണ് രാജ്യത്തെ വിവിധ പള്ളികളിലെ പുരോഹിതന്മാര്‍ക്ക് കോവിഡ് ബാധിക്കാന്‍ കാരണം.

കോവിഡ് കാലത്ത് പോലും അവര്‍ക്ക് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ രാജന്‍ ഫിലിപ്പ് എന്ന പുരോഹിതന്‍ കോവിഡ് ബാധിച്ച് മരിച്ചത് ഒരു വീട്ടിലെ ശുശ്രൂഷയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ്. ഒരു കോവിഡ് രോഗിയെ സുഖപ്പെടുത്തുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്കു വേണ്ടിയാണ് അദ്ദേഹം അവിടെ പോയത്. ആ രോഗി നെഗറ്റീവായി മാറിയെങ്കിലും പുരോഹിതന്‍ പോസിറ്റീവായി. 40 ദിവസം മുമ്പാണ് ഇയാള്‍ കോവിഡ് ബാധിതനായത്. ഓരോ രൂപതയെയും സഭയെയും പരിശോധിച്ചാല്‍ മരണങ്ങളുടെയും രോഗബാധിതരുടെയും എണ്ണം കൂടുതലായിരിക്കാം”- അദ്ദേഹം പറയുന്നു.

ജനങ്ങളുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ പുരോഹിതന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സിറോ മലങ്കര പള്ളിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസിയുടെ മുന്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ ബസെലിയോസ് ക്ലീമിസ് പറഞ്ഞു.