കോവിഡ് ഭേദമായവര്‍ക്ക് ഭീഷണിയായി ബ്‌ളാക്ക് ഫംഗസ് ബാധ

കോവിഡ് വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭീഷണിയായി ബ്‌ളാക്ക് ഫംഗസ്. നിലവില്‍ കോവിഡ് ഭേദമായവരില്‍ പലവിധ പാര്‍ശ്വഫലങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ , മുടികൊഴിച്ചില്‍, ശരീര വേദന എന്നിങ്ങനെ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് മ്യുകോര്‍മികോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധയും കോവിഡ് മുക്തി നേടിയവരില്‍ കാണപ്പെടുന്നത് . ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുജറാത്തില്‍ മാത്രം ഇത് നൂറിന് മുകളില്‍ വരും. ബ്‌ളാക്ക് ഫംഗസ് എന്നാല്‍ സൈഗോമൈക്കോസിസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മിക്കോസിസ് അപൂര്‍വ്വ ഫംഗസ് അണുബാധയാണ്. മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ഇവ ആദ്യം കണ്ണുകളിലേക്ക് ആണ് വ്യാപിക്കുന്നുത്. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും.

എന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തില്‍ എത്തുക. സൈനസിനെയും ശ്വാസകോശത്തെയുമാണ് ഇത് മുഖ്യമായി ബാധിക്കുക. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാം. ചിലരില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭീഷണി മാറിയാലും രോഗികള്‍ക്ക് ഭീഷണിയായി മാറുകയാണ് ഈ ബ്‌ളാക് ഫംഗസ്.