ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് വീഡിയോ ചെയ്ത യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു ; സംഭവം കൊല്ലത്ത്

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിനു യുവാവ് യുവതിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലില്‍ ആണ് സംഭവം. ഇടമുളയ്ക്കല്‍ സ്വദേശി ആതിര (28) ആണ് മരിച്ചത്. സംഭവത്തില്‍ തീ കൊളുത്തിയ ഷാനവാസ് പരിക്കേറ്റു ആശുപത്രിയില്‍ ആണ്. സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ഷാനവാസും ആതിരയും രണ്ടുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഷാനവാസ് വഴക്കിനെത്തുടര്‍ന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുന്‍പ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അഞ്ചല്‍ സിഐ സൈജു നാഥിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ആതിര നേരത്തെ ടിക് ടോക്കില്‍ സജീവമായിരുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴും വീഡിയോകള്‍ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടര്‍ന്ന് വീടിനുള്ളില്‍ ഓടുന്ന ആതിരയെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.