കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു ; നാലു മാസത്തിനിടെ മാത്രം 1080 കേസുകള്‍

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ കുടുംബങ്ങളില്‍ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരില്‍ പീഡനമേറ്റ് മരണപ്പെട്ടത്. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും.
മരണങ്ങളുടെ വാര്‍ഷിക കണക്ക് എടുത്താല്‍ 2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ല്‍ 12ഉം 18ല്‍ 17ഉം പേര്‍ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേര്‍ക്കു വീതവും സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷത്തെ കേസുകളൊന്നും കണക്കിലില്ല.

2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തിനുള്ളില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016-ല്‍ 3,455 കേസുകളും 2017-ല്‍ 2,856 കേസുകളും 2018-ല്‍ 2,046 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2019-ല്‍ 2,991 കേസുകളും 2010-ല്‍ 2,715 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പൊലീസും സര്‍ക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ നിലവില്‍ വന്നു. നാളെ മുതല്‍ക്ക് ആകും നമ്പര്‍ പ്രവര്‍ത്തനത്തില്‍ വരിക. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘ഡൊമെസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റര്‍’ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാനും പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.