ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു ; ഒരാഴ്ചക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് നാലു പേരെ

ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു.ഇന്ന് ജില്ലയില്‍ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം ഇലപ്പിക്കുളം കളത്തില്‍ അനില്‍ കുമാറിന്റെ മകള്‍ അനഘ (16), ഹരിപ്പാട് മണ്ണാറശാല തറയില്‍ കിഴക്കേതില്‍ ശിവന്‍കുട്ടിയുടെ മകന്‍ ശ്രീജിത്ത് (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുന്നവരാണ്.

അനഘയെ വീടിന്റെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ഇലിപ്പക്കുളം കിണറ് മുക്ക് കളത്തില്‍ അനില്‍കുമാറിന്റെയും ജയകുമാരിയുടെയും മകളാണ് അനഘ. അച്ഛന്‍ അനില്‍ ജോലിക്കും, അമ്മ ജയകുമാരിയും സഹോദരി അനുജയും ബന്ധുവീട്ടിലും പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരിയും വൈകിട്ട് തിരികെ എത്തുമ്പോള്‍ കതക് അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കതക് തളളി തുറന്നപ്പോള്‍ അനഘ മുറിക്കുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണ്‍ ഉള്‍പ്പെടെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കാരണം എന്തെന്ന് കണ്ടെത്താനാകൂ.

സമാനമായ രീതിയിലെ മരണം തന്നെയാണ് ഹരിപ്പാട് മണ്ണാറശാലയിലും ഉണ്ടായത്. തറയില്‍ കിഴക്കേതില്‍ ശിവന്‍കുട്ടിയുടെ മകന്‍ ശ്രീജിത്ത് വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ ആയിരുന്നു മൃതദേഹം. അച്ഛനോടൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ശ്രീജിത്തിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ടുകള്‍ മണ്ണില്‍ മടങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു. തുടര്‍ന്ന് രക്ഷകര്‍ത്താക്കളും നാട്ടുകാരും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രീജിത്തിനും മരണത്തിലേക്ക് നയിക്കത്തക്ക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വീട്ടുകാര്‍ക്കു അറിവില്ല.

ജില്ലയില്‍ തുടരെ തുടരെ ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ മൂന്നുമാസം മാത്രമായ വള്ളികുന്നത്ത് സുചിത്ര വിഷ്ണു എന്ന 19 കാരിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ഇപ്പോള്‍ ബന്ധുക്കള്‍ സ്ത്രീധന പീഡനമടക്കം ആരോപിക്കുന്നുണ്ട്. ശേഷം ആലപ്പുഴ നഗരത്തിലും സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ മരണം.