ലോക്ഡൗണ്‍ ഇളവ് ; കേരള സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം

സംസ്ഥാനത്ത് ബക്രീദ് അനുബന്ധിച്ചു ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഇളവുകള്‍ അനുവദിച്ചതിന് കേരളം കേരള സര്‍ക്കാര്‍ നിരത്തിയ ന്യായകരണങ്ങളൊന്നും സുപ്രീം കോടതി അംഗീകരിച്ചില്ല. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള കാറ്റഗറി ഡിയില്‍ ഇളവുകള്‍ അനുവദിച്ചത് എന്തിന് എന്ന് കോടതി ചോദിച്ചു. അപകടകരമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കൊടുക്കരുതായിരുന്നെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

പൗരന്റെ ആരോഗ്യം, ജീവന്‍ എന്നീ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതല്ല കോവിഡ് വ്യാപന സമയത്തെ ഈ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പല ഇളവുകളും പെരുന്നാളിനോടനുബന്ധിച്ച് തുടങ്ങിയതല്ലെന്നും കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഈ മാസം 17ന് ഇറക്കിയ വിജ്ഞാപനമനുസരിച്ച് എ സോണില്‍ അനുവദിച്ച ഇളവ് മറ്റ് സോണുകളില്‍ കൂടി ബാധകമാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇളവുകള്‍ നേരത്തെയുള്ളതാണെന്ന വാദം തെറ്റാണെന്നും കോടതി വിമര്‍ശിച്ചു. കേരളത്തില്‍ ദൗ4ഭാഗ്യകരമായ സാഹചര്യമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. വൈകിയ വേളയില്‍ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്‍കിയിരുന്നെങ്കില്‍ വിജ്ഞാപനം റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. ഭാവിയിലേക്ക് ഒരു പാഠമാകാന്‍ വേണ്ടി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചില്ല.വിഷയം ശ്രദ്ധയില്‍പെടുത്തിയതിന് ഹര്‍ജിക്കാരനായ ഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാരെ കോടതി അഭിനന്ദിച്ചു.