രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൊവിഡ് ; 507 മരണം

രാജ്യത്തെ കൊറോണ കാരണം കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. 41,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തില്‍ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആര്‍. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു. ജൂലൈ മാസം മുതല്‍ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും 24 ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദമാണെന്നും ഐസിഎംആറിന്റെ പുതിയ പഠനം. മറ്റു വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ 9.8 ശതമാനം കേസുകളില്‍ മാത്രമേ ആശുപത്രി ചികിത്സ ആവശ്യമുള്ളൂ. മരണനിരക്ക് 0.4% കുറവാണെന്നും പഠനത്തില്‍ പറയുന്നു.കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ മരിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്. അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സന്‍ഡര്‍ഫര്‍, മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ പഠനത്തില്‍ മൂന്ന് കണക്കുകളാണ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ സിവിക് രജിസ്ട്രേഷന്‍ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങള്‍, ഇന്‍ഫെക്ഷന്‍ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങള്‍, കണ്‍സ്യൂമര്‍ പിരമിഡ് ഹൗസ്ഹോള്‍ഡ് സര്‍വേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 മരണങ്ങളുടെ കണക്കുകളും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റിന്റെ പഠന റിപ്പോര്‍ട്ട് വിലയിരുത്തി.