കൊട്ടിയൂര്‍ പീഡന കേസ് ; പ്രതിയായ വൈദികനെ വിവാഹം ചെയ്യാന്‍ ഒരുക്കമെന്നു ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

വിവാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ മുഖ്യ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിക്ക് ജാമ്യം നല്‍കണമെന്നാണ് ഇരയുടെ ആവശ്യം. പ്രതിയെ വിവാഹം കഴിക്കുന്നതിനായാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇരയുടെ വാദം. നേരത്തെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികന് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ ഉപ ഹര്‍ജിയിലാണ് ജാമ്യം തേടിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി ആവശ്യം തള്ളിയ സാഹചര്യത്തിലാണ് ഇര സുപ്രീംകോടതിയെ സമീപിച്ചത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂരില്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസില്‍ ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്. ഇതിനിടെ, ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛനില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കുകയും ചെയ്തു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. നേരത്തെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്