നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗക്കേസുകള്‍

രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗ കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശില്‍ നിന്നാണ്. തൊട്ടുപിന്നാലെ രാജസ്ഥാനും. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്. 2015നും 2019നും ഇടയില്‍ ഉള്ള കണക്കാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. 2015 നും 2019 നും ഇടയില്‍ മധ്യപ്രദേശില്‍ 22,753 ബലാത്സംഗ കേസുകളും രാജസ്ഥാനില്‍ 20,937 ഉം ഉത്തര്‍പ്രദേശില്‍ 19,098 ഉം മഹാരാഷ്ട്രയില്‍ 14,707 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ ആകെ 8,051 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 ല്‍ മാത്രം രാജ്യത്ത് 34,651 കേസുകളും 2016 ല്‍ 38,947 കേസുകളും 2017 ല്‍ 33,356 കേസുകളും 2018 ല്‍ 33,356 കേസുകളും 2019 ല്‍ 32,033 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യം പ്രതിഷേധിക്കുന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്മശാനത്തില്‍ കൂളറില്‍ നിന്നും വെള്ളം കുടിക്കാന്‍ പോയ പെണ്‍കുട്ടിയെ പുരോഹിതനും കൂട്ടാളികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊല്ലുകയായിരുന്നു.