രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ചു അശ്ലീലം പറയുന്ന ഹരിയാനയില്‍ താമസമാക്കിയ മലയാളിയെ കണ്ടെത്തി
ഒരു രാത്രിയില്‍ 30 മുതല്‍ 40വരെ സ്ത്രീകളെ ഫോണ്‍ ചെയ്തു ശല്യം ചെയ്യുന്ന മലയാളിയെ കണ്ടെത്തി. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അമ്മഞ്ചേരി, മണിയാ പറമ്പ്, അതിരമ്പുഴ മേഖലകളിലെ ലാന്‍ഡ് ഫോണുകളിലേക്കാണ് രാത്രിയില്‍ നിരന്തരമായി ഫോണ്‍ വിളികളെത്തുന്നത്. സ്ത്രീകളാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ അശ്ലീലം പറയുന്നതായിരുന്നു പതിവ്. ഇങ്ങനെ കോള്‍ കിട്ടിയ ഒരു അധ്യാപിക പൊലീസിനെ സമീപിച്ചപ്പോള്‍ ആണ് ഇയാളെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് ഹരിയാനയില്‍ ജോലി ചെയ്യുന്ന നമ്പ്യാകുളം സ്വദേശിയാണ് കഥയിലെ വില്ലനെന്ന് കണ്ടെത്തിയത്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് ഞെട്ടി. ഇയാള്‍ പതിവായി രാത്രി കാലങ്ങളില്‍ 30 മുതല്‍ 40വരെ തവണയാണ് സ്ത്രീകളെ വിളിക്കുന്നത്.
ഇത്തരത്തില്‍ ഫോണ്‍ വിളിയില്‍ മനസമാധാനം നഷ്ട്ടമായ ധാരാളം സ്ത്രീകള്‍ ആണ് നമുക്കിടയില്‍ ഉള്ളത്. ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ചില സാമൂഹ്യ വിരുദ്ധര്‍, ശൗചാലയങ്ങളില്‍ അടക്കം എഴുതിവെച്ച് പ്രചരിപ്പിച്ച വാര്‍ത്ത നാം കണ്ടതാണ്. അവസാനം മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെയാണ് പൊലീസ് ഉണര്‍ന്നത്. വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തവരെ പൊലീസ് ദിവസങ്ങള്‍ക്ക് അകം പിടികൂടി. അതുപോലെ കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍ മേഖലാ ഓഫീസിലെ സന്ദര്‍ശക ഡയറിയില്‍ കോവിഡ് മാനദണ്ഡപ്രകാരം ഫോണ്‍ നമ്പര്‍ എഴുതിയതാണഅ മറ്റൊരു വീട്ടമ്മയ്ക്ക് വിനയായത്.
പിന്നാലെ രാവും പകലും ഫോണ്‍വിളികളെത്തി. അവസാനം പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു. കോവിഡ് മാനദണ്ഡപ്രകാരം, സന്ദര്‍ശകര്‍ ഫോണ്‍ നമ്പര്‍ എഴുതണമെന്ന നിര്‍ദേശം അനുസരിച്ചതാണ്. എഴുതി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണ്‍ വിളി വന്നു. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാന്യമായി സംസാരിച്ചായിരുന്നു തുടക്കം. വീട്ടമ്മയുടെ കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു. വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഒരു തവണ വിളിച്ചതോടെ ഫോണ്‍ നമ്പര്‍ ഓഫായി. വ്യാജ വിലാസത്തിലെടുത്ത ഫോണ്‍ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഫോണ്‍ വഴിയുള്ള ശല്യം ഉണ്ടായിട്ടില്ല.
ഇതുപോലെ പാമ്പാടിയിലെ വീട്ടമ്മയ്ക്ക് അബദ്ധത്തില്‍ വന്ന ഫോണ്‍ കോള്‍ ഒടുവില്‍ പോക്‌സോ കേസില്‍ എത്തിയ സംഭവം നടന്നത് രണ്ടാഴ്ച മുന്‍പാണ്. ഇന്റര്‍നെറ്റ് കോളായിരുന്നു. വിദേശത്തുള്ള ബന്ധുവാണെന്നു കരുതി വീട്ടമ്മ സംസാരിച്ചു. മറുതലയ്ക്കലുള്ള ആള്‍ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു. ഇയാള്‍ വീണ്ടും വിളിച്ചപ്പോള്‍ 11 വയസ്സുള്ള മകളാണ് ഫോണെടുത്തത്. കുട്ടിയുമായി പരിചയത്തിലായതോടെ ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് ഇയാള്‍ പതിവായി കുട്ടിയെ വിളിച്ചുതുടങ്ങി. കുട്ടിയുടെ ഫോട്ടോകള്‍ കൈക്കലാക്കി. ഇതു വീട്ടിലേക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. നെറ്റ് കോള്‍ വന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും സൈബര്‍ സെല്‍ സഹായത്തോടെ മലേഷ്യയില്‍ നിന്നു പ്രതിയെ ചെന്നൈയില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയാണ് അറസ്റ്റിലായത്.









