സംപ്രേഷണം തുടരാം ; മീഡിയാ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തനം തുടരാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്ഥാപനമെന്ന നിലക്ക് മീഡിയ വണ്ണിന് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിശദമായ ഫയല്‍ കാണണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുദ്രവച്ച കവറുകളോട് തനിക്ക് വിയോജിപ്പാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജഡ്ജിമാര്‍ അതിന് ശേഷം കേസ് രേഖകള്‍ ചേംബറില്‍ വച്ച് പരിശോധിച്ചു ഇതിന് ശേഷമാണ് മീഡിയ വണ്‍ വിലക്ക് സ്റ്റേ ചെയ്തുള്ള ഉത്തരവ് വന്നത്.

കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാം, നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26ന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. വിധിയെ മീഡയ വണ്‍ സ്വാഗതം ചെയ്തു. വൈകാതെ തന്നെ ചാനല്‍ ഓണ്‍ എയറിലെത്തുമെന്ന് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രതികരിച്ചു. കേസില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ എന്തായിരുന്നുവെന്നാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്. പതിനൊന്ന് വര്‍ഷമായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുകയാണ് ചാനലെന്നും നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ വാദിച്ചു.

വിലക്ക് സ്റ്റേ ചെയ്യരുത് എന്ന ഉറച്ച നിലപാടാണ് കേന്ദ്രം കോടതിയിലെടുത്തത്. സംപ്രേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് മീഡിയ വണ്‍ വീണ്ടും ആവശ്യപ്പെട്ടു. വിലക്കിനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് കോടതി എടുത്തു ചോദിച്ചു. കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദവിവരങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോയെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ന്യൂനപക്ഷം നടത്തുന്ന ചാനലായതിനാലാണ് 6 ആഴ്ചയായി അടഞ്ഞുകിടക്കുന്നതെന്നായിരുന്നു മീഡിയ വണ്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവേയുടെ ആരോപണം. ചാനല്‍ തുടങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. നിരോധനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ലന്നാണ് വ്യക്തമാകുന്നതെന്നും കോടതിയില്‍ വാദം.