വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എന്ന പേരില്‍ ഗായികയെ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തു

വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ 28-കാരിയായ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വെള്ളിയാഴ്ച രാത്രി പട്‌നയ്ക്ക് സമീപമുള്ള രാം കൃഷ്ണ നഗറിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ പിന്റു കുമാറിനെ യുവതിക്ക് മുന്‍പരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. പരിപാടിയില്‍ പാടാനെത്തിയ യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു മൂവര്‍സംഘം ബലാത്സംഗം ചെയ്തത്. പാട്ടുപാടാനെത്തിയ തന്നെ യുവാക്കള്‍ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് വാതില്‍ അകത്തുനിന്നും പൂട്ടിയശേഷം ഊഴംവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഗായികയുടെ പരാതി. മുറിയില്‍ നിന്നും ഒരുവിധത്തില്‍ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയില്‍ കയറുകയും തുടര്‍ന്ന് വാതില്‍ അടച്ച ശേഷം പോലീസിന്റെ സഹായം തേടുകയായിരുന്നു.

‘നേരത്തെ വിളിച്ച് അറിയിച്ചത് പ്രകാരമായിരുന്നു ഞാന്‍ പാര്‍ട്ടിയില്‍ പാടാന്‍ എത്തിയത്. പക്ഷെ ഒരു പാര്‍ട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവു0 അവിടെയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ എനിക്കുനേരെ തോക്ക് ചൂണ്ടുകയും അവിടെനിന്ന് എന്നെ വലിച്ചിഴച്ച് ഒരു മുറിയില്‍ കൊണ്ടുപോയി പൂട്ടിയിടുകയുമായിരുന്നു. മുറിയില്‍ വെച്ച് അവര്‍ ഓരോരുത്തരായി എന്നെ ബലാത്സംഗ0 ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.’ – യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ആ മുറിയില്‍ നിന്നും ഒരുവിധത്തില്‍ രക്ഷപ്പെട്ട യുവതി മറ്റൊരു മുറിയിലേക്ക് ഓടിക്കയറി അത് അകത്തുനിന്ന് പൂട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സഹായം തേടി. യുവതി വിളിച്ചുപറഞ്ഞതനുസരിച്ച് ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടിയ ശേഷം യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളുടെ കൈയില്‍ നിന്നും തോക്ക് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.