നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു. നടു റോഡില്‍ ജിപ്‌സി നിര്‍ത്തിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വയോധികന്‍ മരിക്കുന്നത്. സിദ്ദു അനുയായി സന്ധുവും പട്യാല നഗരമധ്യമത്തില്‍ കാര്‍ നിര്‍ത്തിയിടുകയും അതിനെ ചോദ്യം ചെയ്‌തെത്തിയ മരിച്ച ഗുര്‍നാം സിങ്ങും മറ്റ് രണ്ട് പേരു ഇവരോട് വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചു.