മക്കളെ പുഴയിലെറിഞ്ഞു കൊന്ന ശേഷം പാലത്തില്‍നിന്ന് ചാടി പിതാവ് ജീവനൊടുക്കി

മക്കളെ പുഴയിലേക്ക് എറിഞ്ഞ് കൊന്ന പിതാവ് പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട് പറമ്ബ് വീട്ടില്‍ ഉല്ലാസ് ഹരിഹരന്‍ (ബേബി), മക്കളായ കൃഷ്ണപ്രിയ (പ്ലസ് ടു), ഏകനാഥ് (ഏഴാം ക്ലാസ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മക്കളെ പുഴയിലേക്ക് എറിഞ്ഞ ശേഷം പിതാവ് പാലത്തില്‍നിന്ന് ചാടുന്നത് കണ്ടവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ 15 മിനിറ്റിനു ശേഷം മക്കളുടെ മൃതദേഹം കണ്ടെത്തി. ഉല്ലാസ് ഹരിഹരന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെ 6.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് സെസിലെ ജീവനക്കാരിയായ രാജിയാണ് ഉല്ലാസിന്റെ ഭാര്യ.

ആലുവ പാലത്തിന്റെ നടപ്പാലത്തിലേക്ക് കയറിയ ശേഷം ഉല്ലാസ് ഹരിഹരന്‍ ആദ്യം മകനെ പുഴയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് മകളായ കൃഷ്ണപ്രിയയെ പുഴയിലേക്ക് എറിയാന്‍ ശ്രമിക്കവെ കുട്ടി കുതറിയെങ്കിലും ബലമായി ചേര്‍ത്തുപിടിച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടപ്പള്ളി പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഭര്‍ത്താവ് മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഭാര്യ രാജി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.