25-മത് പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് വര്‍ണ്ണോജ്വല സമാപനം

വിയന്ന: വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. എല്ലാ വര്‍ഷവും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 25-മത്തെ വാര്‍ഷികം കൂടിയായിരുന്നു ഈ വര്‍ഷത്തെ സംഗമം.

നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി മാറിയപ്പോള്‍ ഏകദേശം പതിയാരത്തോളം പേര്‍ രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി വിയന്നയുടെ വീഥിയില്‍ നടന്നുവരുന്ന ആദ്യത്തെ എക്സോട്ടിക്ക് ഫെസ്റ്റിവല്‍ കൂടിയാണിത്.

വിയന്നയുടെ ഹൃദയഭാഗത്തായി തെരുവില്‍ നടന്ന ഫെസ്റ്റിവലില്‍ ആഫ്രിക്കന്‍ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍, ഇന്ത്യന്‍ ക്ളാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ഈജിപ്ത്, പെറു, കൊളംബിയ, ടിബറ്റ്, സെനഗല്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തനൃത്യങ്ങള്‍, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, ബെല്ലി ഡാന്‍സ്, പഞ്ചാബികളുടെ ബങ്കാര ഡാന്‍സ് തുടങ്ങിയ കലാപ്രകടനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ പ്രകമ്പനം കൊള്ളിച്ചു. പ്രോസി വിഗ് ഫാഷന്‍ ഷോ, ആഫ്രോ ലാറ്റിനോ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് തുടങ്ങിയ ഇനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു. അതേസമയം തെക്കേ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും അയര്‍ലണ്ടില്‍ നിന്നുള്ള സോള്‍ബീസ് ലൈവ് സംഗീത ഷോയും ഏറെ ശ്രദ്ധേയമായി.

സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഘാന അംബാസിഡര്‍ മെറ്റില്‍ഡ ആകു അലോമറ്റുവും ശ്രീലങ്കന്‍ അംബാസിഡര്‍ M.R.K. ലെനാഗാലാലും ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വലേരി റുജുനെ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍, കെനിയ എംബസി), തന്തിദാ ഹെല്‍ബര്‍ട്ട് (കൗണ്‍സിലര്‍, തായ് എംബസി), സോയിലോ വെലാസ്‌കോ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആന്‍ഡ് കോണ്‍സുലാര്‍ ജനറല്‍ ഫിലിപ്പൈന്‍സ് എംബസി), സീജിഫ്രിഡ് ഷനൈഡര്‍ (കൊമേര്‍ഷ്യല്‍ മാനേജര്‍ എയര്‍ അറേബ്യ, ഡോ. തോമസ് താണ്ടപ്പിള്ളി (ചാപ്ലയിന്‍ സെന്റ് തോമസ് എസ്എംസി വിയന്ന), നോര്‍ബെര്‍ട് സൗണര്‍ (വൈസ് പ്രസിഡന്റ്, SWV വിയന്ന) തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.

തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് പ്രമുഖ പിയാനിസ്റ്റും, എഡ്യൂക്കേറ്ററും, കള്‍ച്ചറല്‍ അംബാസിഡറുമായ ഡോ. മരിയാലെന ഫെര്‍ണാണ്ടസ് കരസ്ഥമാക്കി. ഓസ്ട്രയയില്‍ നിന്നും ഭാരതിയ സമ്മാന്‍ പുരസ്‌കാരം നേടുന്ന ഏക വനിതയുമാണ് മരിയാലെന. പ്രോസി എംപ്ലോയീ അച്ചീവ്മെന്റ് അവാര്‍ഡ് രണ്ടു പതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന ഇമ്രാന്‍ ഹൊസൈനു സമ്മാനിച്ചു.

ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ വേദിയെ ജനപ്രിയമാക്കി. കാഴ്ച്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ മേളയില്‍ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കഴിവുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരൊടൊപ്പം പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അസുലഭ വേദിയായി എക്‌സോട്ടിക്ക് ഫെസ്റ്റിവല്‍ മാറിയെന്നതില്‍ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വര്‍ഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവല്‍ സ്വദേശിയരും വിദേശിയരുമായി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചുവരുന്നതായി പറഞ്ഞു. പ്രോസി ഡയറക്ടര്‍മാറായ സിജി, സിറോഷ് ജോര്‍ജ്, ഷാജി കിഴക്കേടത്ത്, ഗ്രേഷ്മ തുടങ്ങിയവര്‍ ഫെസ്റ്റിന് മേല്‍നോട്ടം വഹിച്ചു.