സജിയണ്ണന്റെയും ഹനീഫക്കയുടെയും മക്കളുടെ വിവാഹം കഴിഞ്ഞു; മതമൈത്രിക്ക് ഉത്തമഉദാഹരണമായി ഒരു കല്യാണം

തിരുവനന്തപുരം: തിരുവനന്തപുരം പകല്‍കുറിയിലാണ് ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന ഓരോരുത്തരും കണ്ടു മാതൃകയാക്കേണ്ട ഒരു വിവാഹം നടന്നത്. പകല്‍ കുറി സ്വദേശികളായ സജിയണ്ണന്റെയും ഹനീഫക്കയുടെയും മക്കളുടെ വിവാഹം ഇന്ന് മംഗളകരമായി നടന്നു. ഹനീഫാ ലതിക  ദമ്പതികളുടെ മകന്‍ സന്ദീപും സജി സുധാ ദമ്പതികളുടെ മകള്‍ ജെസ്സിയുമാണ് ഇന്ന് രാവിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്. ഇതില്‍ വധുവിന്റെയും വരന്റെയും അച്ചന്മാര്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരും അമ്മമാര്‍ ഹിന്ദുസമുദായത്തില്‍പ്പെട്ടവരുമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് വിവാഹിതരായ അവര്‍ സ്വന്തം മക്കളുടെ കാര്യത്തിലും ആ പാത തന്നെ പിന്തുടര്‍ന്നു.വിവാഹത്തിന് വരന്‍ മുസ്ലീം രീതിയില്‍ എത്തിയപ്പോള്‍ തനത് കേരളാ ഹിന്ദുരീതിയിലായിരുന്നു വധു.എന്ത് തന്നെയായാലും മതത്തിന്‍റെ പേരിലുള്ള വര്‍ഗ്ഗീയവിഷം നമ്മുടെ മണ്ണിലും ആഴ്ന്നിറങ്ങുന്ന സമയം ഇതുപോലുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നത് മനസിനും സമൂഹത്തിനും നല്ലത് വരും എന്ന ചിന്തകളെ വീണ്ടും ഉണര്‍ത്തുവാന്‍ സഹായകരമാകും. വിവാഹത്തിന് ശേഷം പള്ളിക്കല്‍ ശബാന ആഡിറ്റോറിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരവും നടന്നു. വിവാഹത്തിന് രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.