തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി

പൊതു ഇടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്നത് കേരളത്തില്‍ ഇപ്പോള്‍ നിത്യ സംഭവം ആയി മാറിക്കഴിഞ്ഞു. അത്തരത്തില്‍ തൊടുപുഴയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ സ്വകാര്യ ബസ്റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു. നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമില്‍ അല്ലാത്തതിനാല്‍ എത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഘര്‍ഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്‍ത്ഥികകള്‍ തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടിയുണ്ടാക്കുന്നവരെ വ്യാപാരികള്‍ തന്നെ പോലീസിന് പിടിച്ച് നല്‍കാറുണ്ട്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് എടുക്കാറില്ല. ഇത്തവണയും പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം ലഹരി സംഘങ്ങള്‍ തമ്മലുള്ള ഏറ്റുമുട്ടലാണ് ബസ്റ്റാന്റില്‍ നടന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. അതേസമയം പ്രായപൂര്‍ത്തി ആകാത്തതിനാല്‍ കേസെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പോലീസും.