ഇടുക്കിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഐഎസ്ആര്‍ഓയുടെ സഹായം തേടി കേരളസര്‍ക്കാര്‍

ഇടുക്കി : കടുത്ത വരള്‍ച്ച കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഇടുക്കിയില്‍ കൃത്രിമമായി മഴ പെയ്യിക്കുവാന്‍ ഐഎസ്ആര്‍ഓയുടെ സഹായം തേടി കേരളസര്‍ക്കാര്‍. മെയ് പത്തിനകം മഴ പെയ്യിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനെ തുടര്‍ന്ന്‍ ഐഎസ്ആര്‍ഒയും പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്ററോളജിയും ചേര്‍ന്നു പരീക്ഷണം തുടങ്ങി. ഐഎസ്ആര്‍ഒയുടെ ഡോപ്ലര്‍ റഡാര്‍ ഉപയോഗിച്ച് മഴമേഘങ്ങളെ കണ്ടെത്തി ഫ്‌ളെയര്‍ എന്ന ചെറു റോക്കറ്റുകളില്‍ രാസവസ്തുക്കള്‍ വിതറിയാവും കൃത്രിമ മഴ പെയ്യിക്കുക. കെഎസ്ഇബിയാണ് പദ്ധതിക്ക് ആവശ്യമായ പണം മുടക്കുക. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് സമാനമായ രീതിയില്‍ മഴപെയ്യിക്കാന്‍ 2015ല്‍ കെഎസ്ഇബി ശ്രമിച്ചിരുന്നു. പക്ഷേ, പരീക്ഷണങ്ങള്‍ക്കിടെ അന്ന് മഴപെയ്തു. പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന മഴമേഘങ്ങളെ രാസവസ്തുക്കള്‍ ഉപയോഗിച്ച് തണുപ്പിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 12 കിലോമീറ്റര്‍ അകലെയുള്ള മഴ മേഘങ്ങളില്‍ വരെ വിമാനത്തില്‍ രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്നതിന് കോടികള്‍ ചെലവ് വരും. ഇത്രയും പണം മുടക്കാന്‍ കെഎസ്ഇബിക്ക് നിലവില്‍ സാധിക്കുകയുമില്ല. അതുകൊണ്ട് ചെലവ് കുറഞ്ഞ വഴിയാണ് തേടുന്നത്.