കാലിത്തീറ്റ കുംഭക്കോണ കേസില്‍ വിചാരണ നേരിടണം;ലാലുപ്രസാദ് യാദവിന് തിരിച്ചടി

ഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
സിബിഐയുടെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.ഒരു കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ നാല് കേസുകളിലും ഗൂഢാ ലോചനക്കുറ്റം സുപ്രീംകോടതി പുന:സ്ഥാപിച്ചു.

ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഇതില്‍ 38 കോടി തട്ടിച്ചെന്ന കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ് വിധിച്ചു. ഇതിനിടെ മറ്റുകേസുകളില്‍ വിചാരണാ നടപടി തുടങ്ങിയതോടെയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും