ഐശ്വര്യാ റായി അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വേണ്ടി മത്സരിക്കുമെന്ന് ലാലുപ്രസാദ് യാദവ്

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യാറായിയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി സൂചനകള്‍ നല്‍കിയത്. ബീഹാറിലെ ഛപ്രയില്‍ നിന്ന് ഐശ്വര്യ മത്സരിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഐശ്വര്യയെ ഛാപ്രയില്‍ നിന്ന് ലോക്‌സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നാണ് ആര്‍ജിഡി നേതാവ് രാഹുല്‍ തിവാരി അഭിപ്രായപ്പെട്ടത്. ഛാപ്രയുടെ പുത്രി എന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യയെ ലോക്‌സഭയിലേക്കയക്കണമെന്ന് ലാലുപ്രസാദ് യാദവ് തീരുമാനിച്ചാല്‍ വിജയം ഉറപ്പാണെന്നും രാഹുല്‍ തിവാരി പറഞ്ഞു.

അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും എതിര്‍പ്പുമായി ബീഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തി. ആര്‍ജെഡി പാര്‍ട്ടിപ്രവര്‍ത്തകരെ കുരങ്ങ്കളിപ്പിക്കുകയാണെന്നും പാര്‍ട്ടി ടിക്കറ്റ് മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയാണെന്നും ജെഡിയു കുറ്റപ്പെടുത്തി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗാ പ്രസാദ് റായിയുടെ പേരക്കുട്ടിയായ ഐശ്വര്യയും ലാലുപ്രസാദ് യാദവിന്റെ തേജ്പ്രതാപും തമ്മിലുള്ള വിവാഹം മെയ് 12നായിരുന്നു. കല്യാണവേളയില്‍ കല്യാണത്തിന് എത്തിയവര്‍ വിവാഹസദ്യ കൊള്ളയടിച്ചത് ദേശിയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.