കഞ്ചാവടിച്ചാല്‍ ശിവന്‍, കൃഷ്ണന്‍ , രാധ വേഷങ്ങള്‍ കെട്ടി നടപ്പ് ; മുന്‍ മന്ത്രിക്ക് എതിരെ വെളിപ്പെടുത്തലുമായി ഭാര്യ

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായ തേജ് പ്രതാപിനെതിരെയാണ് ഭാര്യ ഐശ്വര്യാ റായ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയപ്പോഴാണ് തേജിനെതിരെ ഭാര്യ ഐശ്വര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ തേജ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹശേഷം അധികം വൈകാതെ തന്നെ തേജിന്റെ വിചിത്ര സ്വഭാവങ്ങള്‍ താന്‍ മനസിലാക്കിയിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

ലഹരിമരുന്ന് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ശിവഭഗവാന്റെ അവതാരമാണെന്ന് തേജ് അവകാശപ്പെടും. കൂടാതെ, പാവാടയും ബ്ലൗസും ധരിച്ച് താന്‍ കൃഷ്ണന്റെ രാധയെന്നും പറഞ്ഞു കറങ്ങി നടക്കും.

മേക്കപ്പും വിഗ്ഗും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങാറുള്ള തേജ് ഇടയ്ക്ക് കൃഷ്ണനാണെന്നും വാദമുയര്‍ത്തും. മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് തേജ് പ്രതാപിനോട് പറഞ്ഞു നോക്കിയെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

‘കഞ്ചാവ് ഭഗവാന്‍ ശിവന്റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല’ എന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒരു തരത്തിലും സഹായിച്ചില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

തേജിന്റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റ രീതികളും അദ്ദേഹത്തിന്റെ മാതാവിന്റെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നും ഐശ്വര്യ പറയുന്നു. ഗാര്‍ഹികപീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005ലെ ഐപിസി സെക്ഷന്‍ 26 അനുസരിച്ച് കുടുംബകോടതിയില്‍ നിന്ന് ഐശ്വര്യ സംരക്ഷണവും തേടിയിട്ടുണ്ട്.

കല്യാണത്തിന് ആഹാരത്തിനു വേണ്ടി പാര്‍ട്ടിക്കാര്‍ തമ്മില്‍ തല്ലിയതു അന്ന് വര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2018 മെയിലാണ് ലാലു പ്രസാദ് യാദവിന്റെയും റാബറി ദേവിയുടെയും മകനായ തേജ് പ്രതാപ് വിവാഹിതനായത്. അഞ്ച് മാസത്തിനു ശേഷം പട്‌നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി.