സംസ്ഥാന ജലപാത 2020-ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ മന്ത്രി

തിരുവനന്തപുരം: തിരുവനതപുരം മുതല്‍ കാസര്‍കോടുള്ള വരെ നീളുന്ന സംസ്ഥാന ജലപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 2020 -ഓടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ മന്ത്രി. തിരുവനന്തപുരത്തെ കോവളം മുതല്‍ കാസര്‍കോടുള്ള നീലേശ്വരം വരെ നീണ്ടുകിടക്കുന്നതാണ് സംസ്ഥാന ജലപാത. ഇതിനെ ഗതഃതാഗത യോഗ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരുന്നത്.
കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ളത് ദേശീയ ജലപാതയാണ്. എന്നാല്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റര്‍ ഭാഗം മാത്രമാണ് നിലവില്‍ ഗതാഗത യോഗ്യമായിട്ടുള്ളത്.

കോവളം-കൊല്ലം, കോഴിക്കോട്-നീലേശ്വരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനജലപാത വികസിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലുള്ള പാതയുടെ വിവിധ പദ്ധതികള്‍ക്കായി ഭരണാനുമതി നല്‍കിയിട്ടുണ്ട്.

കോവളം മുതല്‍ കൊല്ലം വരെയുള്ള പാത പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി പാര്‍വതി പുത്തനാറിന്റെ വികസനം ലക്ഷ്യമാക്കി എണ്‍പത് കോടി രൂപയുടെ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വര്‍ക്കല തുരങ്കങ്ങള്‍ വീതികൂട്ടുന്നതിന്റെ പഠനം നടന്നുവരികയാണ്.