ചോദ്യം ചെയ്യലിന് നാദിര്‍ഷാ ഇന്ന് ഹാജരാകും; പോലീസിനെ പിണക്കുന്നത് ബുദ്ധിയല്ലെന്നു നിയമോപദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഇന്നു പൊലീസിനുമുന്നില്‍ ഹാജരാകും. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് ബുദ്ധിയെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. നാദിര്‍ഷാ 11.30ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.എങ്കിലും ഇന്നുതന്നെ ചോദ്യംചെയ്യലിന് നാദിര്‍ ഷാ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യകതമായതോടെയാണ്. നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ 13നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.