അറസ്റ്റിനു സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യ ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. കാവ്യയ്ക്ക് വേണ്ടി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള തന്നെയാണ് ഹര്‍ജി സമര്‍പ്പിക്കുക. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കാനും സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കാവ്യ കഴിഞ്ഞ ദിവസം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേസില്‍ നേരത്തെ ഒരുതവണ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നുമായിരുന്നു കാവ്യ മൊഴി നല്‍കിയത്.
കേസുമായി ബന്ധമുള്ള ‘മാഡം’ കാവ്യയാണെന്നു അന്വഷണ സംഘം നേരത്തെ തന്നെ സംശയിച്ചിരുന്നു. ഇതിനിടെ തന്റെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യക്ക് പള്‍സര്‍ സുനിയുമായി അടുത്തബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാവ്യ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

കേസില്‍ കാവ്യയുടെ ഭര്‍ത്താവ് ദിലീപ് അറസ്റ്റിലായി ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കുകയാണ്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.