മാനസികരോഗിയെന്ന പേരില്‍ 22കാരിയായ സഹോദരിയെ ക്രൂരമായി പീഡിപ്പിച്ച സഹോദരന്‍ ; കൂട്ടിന് ഭാര്യയും

തെലുങ്കാനയില്‍ മാനസികരോഗം ആണെന്ന് ആരോപിച്ച് സഹോദരനും ഭാര്യയും ചേര്‍ന്ന് 22 കാരിയായ സഹോദരിയെ അതിക്രൂരമായി പീഡിപ്പിച്ചു. തെലുങ്കാനയിലെ ജഗത്ലാല്‍ ടൗണിലാണ് സംഭവം. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസെത്തി യുവതിയെ മോചിപ്പിച്ചപ്പോഴാണ് സഹോദരന്റെയും ഭാര്യയുടയും കൊടുംക്രൂരത പുറംലോകം അറിയുന്നത്.

വീട്ടില്‍ നിന്നും യുവതിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തിയപ്പോള്‍ യുവതിയെ കൈകള്‍ പിറകിലേയ്ക്ക് ആക്കി ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് ഗീത എന്ന 22കാരി കഴിഞ്ഞു വന്നിരുന്നത്.

പീഡനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോളാണ് ചങ്ങലകൊണ്ട് തന്നെ ബന്ധിച്ചതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ടോയ്ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. പ്രതിഷേധിച്ചാല്‍ ഇടയ്ക്കിടയ്ക്ക് മുഖത്തേക്ക് മുളകുപൊടി വലിച്ചെറിയും. രണ്ട് ദിവസത്തിലൊരിക്കല്‍ ഒരല്‍പം ചോറും, മുളകുപൊടിയും മാത്രമായിരുന്നു ഭക്ഷണം. താന്‍ ബിരുദധാരിയാണെന്നും, അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.

അതേസമയം പെണ്‍കുട്ടിക്ക് മാനസികാസ്വസഥ്യമുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. പുറത്തിറങ്ങിയാല്‍ അക്രമം കാണിക്കുമെന്നും സഹോദരങ്ങള്‍ പറയുന്നു. പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ ഇട്ടതിനെതിരെ സണഹോദരനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ എത്രകാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.