കാണാതായ നാലുപേര്‍ കൂടി തിരിച്ചെത്തി; മൂന്നു ബോട്ടുകള്‍ സുരക്ഷിതരാണെന്ന് സന്ദേശം ലഭിച്ചതായി വിവരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ നാലുപേര്‍ കൂടി തിരിച്ചെത്തി. ആന്റണി, ബാബു, സഹായം, ജോസ് എന്നിവരാണ് ഇന്നലെ രാത്രി വിഴിഞ്ഞത്ത് തിരിച്ചെത്തിയത്. നാലു ദിവസത്തോളം കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍.
29-ന് രാവിലെയാണ് ഇവര്‍ കടലില്‍ പോയത്. 11 മണിയായപ്പോള്‍ കാറ്റും മഴയും ആരംഭിച്ചതായി തൊഴിലാളികള്‍ പറയുന്നു. രണ്ടുപേര്‍ വള്ളത്തില്‍നിന്ന് കടലില്‍ വീണു. അവരെ രക്ഷിക്കാനായില്ല. അന്നു മുതല്‍ നാലു ദിവസം കടലില്‍ അലഞ്ഞു നടന്നു. കുടിവെള്ളംപോലും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം രാവും പകലും കാറ്റും മഴയും ശക്തമായിരുന്നു. വലിയ തിരമാലകളുണ്ടായി. ഒരു വിധത്തില്‍ വള്ളത്തില്‍ പിടിച്ചു കിടക്കുകയായിരുന്നു. പിന്നീട് നേവിയുടെ കപ്പല്‍ എത്തിയാണ് രക്ഷിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതെ സാമ്യം കാണാതായ മൂന്നു ബോട്ടുകള്‍ സുരക്ഷിതമാണെന്ന് വയര്‍ലെസ് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രതി, അന്ന,ഡയാന എന്നീ ബോട്ടുകളില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.കാണാതായവരില്‍ ആകെ 92 മലയാളികള്‍ ഇനിയും തിരിച്ചെത്താനുണ്ട്. തിരുവനന്തപുരത്ത് 50ല്‍ കൂടുതല്‍ പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ അതിലധികം പേര്‍ തിരിച്ചെത്താനുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൂന്തുറയില്‍നിന്ന് കടലില്‍ പോയ 28 പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കൊച്ചി കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്തും ലക്ഷദ്വീപിലുമായി തെരച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കില്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്.