ഇന്ത്യന്‍ തീരത്തിനെ ലക്ഷ്യമാക്കി 100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു

ഇന്ത്യന്‍ തീരത്തിനെ ലക്ഷ്യമാക്കി 100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു. ഈ മാസം 14 ന് അര്‍ദ്ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ‘ഗജ’ എന്ന് ഈ ന്യൂനമര്‍ദ്ദത്തിന് പേരിട്ടിരിക്കുന്നത് ശ്രീലങ്കയാണ്.

കനത്ത മഴയോടൊപ്പം ഗജ 100 കിലോ മീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ചയോടെ ശക്തമാകുന്ന ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് വഴി വടക്കന്‍ തമിഴ്‌നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കും. പിന്നീട് തമിഴ്‌നാട് കുഡലൂര്‍ ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറയുകയും ആന്ധ്രയിലെ വിശാഖപട്ടണത്തെത്തുമ്പോഴേക്കും തീരെയില്ലാവാവുകയും ചെയ്യുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

നേരത്തെ ഒക്ടോബര്‍ 11 ന് ആന്ധ്ര, ഒഡീഷ തീരത്ത് വീശിയടിച്ച ‘ തിത്ലി ‘ ചുഴലിക്കാറ്റില്‍ 70 പേര്‍ മരിച്ചിരുന്നു. ഇതിന് കൃത്യം ഒരു മാസത്തിന് ശേഷം അടുത്ത ചുഴലിക്കാറ്റ് തെക്കന്‍ തീരത്തെത്തുകയാണ്. 175 കിലോമീറ്ററായിരുന്നു തിത്ലിയുടെ വേഗം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് മുന്നറിയിപ്പുണ്ട്.