ഓഖി : ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനസഹായം കിട്ടാതെ നിരവധി പേര്‍

കേരളത്തിന്റെ തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്. സംസ്ഥാനം തന്നെ ഞെട്ടിയ ദുരന്തമുണ്ടായി ഒരു വര്‍ഷം ഒന്നു തികയുമ്പോഴും പരുക്കേറ്റ എല്ലാവര്‍ക്കും പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ഇനിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 500 ലേറെ പേര്‍ക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീന്‍ അതിരൂപത വിശദമാക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആര്‍ക്കും സഹായം കിട്ടാനില്ലെന്ന വിശദീകരണമാണ് ഫിഷറീസ് വകുപ്പ് നല്‍കുന്നത്.

മല്‍സ്യബന്ധനത്തിന് തുടര്‍ന്ന് പോകാന്‍ സാധിക്കാത്തവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5ലക്ഷം രൂപ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് അഞ്ച് ലക്ഷം കിട്ടാത്ത നിരവധി പേര്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലുണ്ട്. ഓഖിയില്‍പെട്ടവരെ രക്ഷിക്കാനിറങ്ങി തിരയില്‍പെട്ട് ഗുരുതര പരുക്കേറ്റ മൈക്കിളിന്റെ ഒരു കയ്യും അരയ്ക്കുതാഴേയും പൂര്‍ണമായും തളര്‍ന്നു. അന്നുമുതല്‍ കിടപ്പുരോഗിയായ മൈക്കിളിന് ഇതുവരെ കിട്ടിയത് 20000 രൂപ മാത്രമാണ്.

പൂന്തുറ സ്വദേശി ലേ അടിമയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓഖിയില്‍പെട്ട് മരണത്തെ മുഖാമുഖം കണ്ട് നാലുദിവസമാണ് കടലില്‍ കിടന്നത്. ഒടുവില്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോഴേക്കും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ കടലില്‍ പോകാനാകാത്ത സ്ഥിതിയിലുള്ള ലേ അടിമക്ക് കിട്ടിയത് നാല്‍പതിനായിരം രൂപ മാത്രമാണ്.

അതേസമയം പൂര്‍ണ്ണ അംഗവൈകല്യം സംഭവിച്ചവര്‍ക്കാണ് അഞ്ച് ലക്ഷം പ്രഖ്യാപിച്ചതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. എങ്കില്‍പ്പോലും മൈക്കലും ലേ അടിമയുമൊക്കെ എങ്ങിനെ പട്ടികയില്‍ നിന്നും പുറത്തായെന്ന് വകുപ്പ് അധികൃതര്‍ വിശദമാക്കുന്നില്ല.