കാലിത്തീറ്റ കുംഭകോണം:ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും

റാഞ്ചി:കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. ഇന്നലെ ശിക്ഷയിന്മേലുള്ള വാദം റാഞ്ചി സി.ബി.ഐ കോടതിയില്‍ പൂര്‍ത്തിയായിരുന്നു.

ലാലുവിനെതിരെയുള്ള കോടതി വിധിക്ക് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന സി.ബി.ഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി.കേസില്‍ ലാലുവിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലാലുവിന് കിട്ടാം. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേര്‍ത്തത്. അതില്‍ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്.

1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്.