കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നരവര്‍ഷം തടവും,അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു.റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഴിമതി പുറത്ത് വന്ന് 21 വര്‍ഷത്തിനുശേഷമാണ് വിധിപ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ആയിരുന്നു ശിക്ഷാവിധി.നേരത്ത് മൂന്നു തവണ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചിരിന്നു.

ആരോഗ്യ കാരണങ്ങളാല്‍ തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലു പ്രസാദ് യാദവ് വെള്ളിയാഴ്ച കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ലാലുവിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചിത്തരജ്ഞന്‍ സിന്‍ഹയും കോടതിയെ അറിയിച്ചിരുന്നു.കുംഭകോണവുമായി നേരിട്ട് ബന്ധമില്ലെന്നും പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലുവടക്കം 15 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി ഡിസംബര്‍ 23 ന് കണ്ടെത്തിയിരുന്നു.വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി വിരുദ്ധ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് ലാലുവിനു ശിക്ഷ വിധിച്ചത്. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1990 നും 94 നുമിടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 89 ലക്ഷംരൂപ ദിയോഗര്‍ ട്രഷറിയില്‍നിന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.