8 വിക്കറ്റ് വീഴ്ത്തി അസാധ്യ പ്രകടനവുമായി ലോയഡ് പോപ്;അണ്ടര്‍-19 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം

U-19 ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഓസ്‌ട്രേലിയ.ആദ്യം ബാറ്റ് ചെയ്ത് വെറും 127 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ട് ആയ ഓസ്‌ട്രേലിയ,മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 96 റണ്‍സിനു എറിഞ്ഞിട്ട് 31 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസിസ് നിരയില്‍,നായകന്‍ ജേസണ്‍ സംഗ(58) മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.മറ്റതാരങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതായതോടെ 33.3 ഓവറില്‍ ഓസ്‌ട്രേലിയ 127 റണ്‍സിനു ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനായി ഏഥന്‍ ബാംബര്‍, ദിലിയണ്‍ പെന്നിംഗ്ടണ്‍, വില്‍ ജാക്‌സ് എന്നിവര്‍ 3 വീതം വിക്കറ്റ് വീഴ്ത്തി.

അനായാസ ജയം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍ ടോം ബാന്റണ്‍ മാത്രമാണ് തിളങ്ങിയത്. 71/3 എന്ന താരതമ്യേന ഭേദപ്പെട്ട നിലയില്‍ നിന്ന് ഇംഗ്ലണ്ട് 96 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സ്‌കോര്‍ 71 ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റായി ടോം ബാന്റണ്‍ (58) പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു. 35 റണ്‍സ് നല്‍കി 8 ഇംഗ്ലണ്ട് വിക്കറ്റ് നേടിയ ലോയഡ് പോപ്പിന്റെ പ്രകടനമാണ് ഓസിസിന് മിന്നും ജയം സമ്മാനിച്ചത്.

എട്ടാം ഓവറില്‍ പന്തെടുത്ത പോപ് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് നേടുന്നത്.അതേ ഓവറില്‍ തന്നെ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ പൂജ്യത്തിനു പുറത്താക്കി പോപ് സൂചന നല്‍കി.തന്റെ അടുത്ത ഓവറില്‍ വില്‍ ജാക്‌സിനെയും വീഴ്ത്തിയപ്പോള്‍ 47/0 നിന്ന് 51/3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. പിന്നീട് ടോം ബാന്റണ്‍ ഒറ്റയാല്‍ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഏറെ വൈകാതെ പോപ് തന്നെ ബാന്റണിന്റെയും അന്തകനായി. 23.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിനു പിടിച്ച് നില്‍ക്കാനായത്.