പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ

ഇംഗ്ലണ്ടിനെ തകര്‍ത്ത് പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് വിജയകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ 68 റണ്‍സിനു പുറത്താക്കിയ ഇന്ത്യ 14 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി. പിന്നാലെ സേറേന്‍ സ്‌മേലിനെ(9 പന്തില്‍ 3) ബൗള്‍ഡാക്കി തിദാസ് സന്ധു വീണ്ടും ആഞ്ഞടിച്ചു. പവലിയെ(9 പന്തില്‍ 2) റയാന്‍ മക്ഡൊണള്‍ഡിനെയും(24 പന്തില്‍ 19) പര്‍ഷാവി ചോപ്രയും പുറത്താക്കിയപ്പോള്‍ ജോസീ ഗ്രോവ്സിനെ സൗമ്യ തിവാരി റണ്ണൗട്ടാക്കി. ഹന്നാ ബേക്കറിനെ ഷെഫാലി വര്‍മ്മ ഗോള്‍ഡന്‍ ഡക്കാക്കി. അലക്സാ സ്റ്റോണ്‍ഹൗസിനെ(25 പന്തില്‍ 12) മന്നത് കശ്യപും സോഫിയ സ്‌മേലിനെ(7 പന്തില്‍ 11) സോനം യാദവും പുറത്താക്കിയതോടെ ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം അവസാനിച്ചു. എല്ലീ ആന്‍ഡേഴ്സണ്‍ അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു. തിദാസ് സന്ധു നാല് ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്.