ഡ്രസിങ് റൂമിലേക്ക് പോകവേ ഡികോക്കിനെ ഇടിക്കാന്‍ പാഞ്ഞടുത്ത് വാര്‍ണര്‍; സംഘര്‍ഷമൊഴിവാക്കിയത് സഹതാരങ്ങള്‍

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം അവസാന ദിവസത്തിലേക്ക് കടക്കവെ ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള പോര് കയ്യാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിനമാണ് സംഭവം നടന്നത്. മത്സരത്തിനിടെ ഓസീസ് താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം കിന്റണ്‍ ഡി കോക്കും വാക്ക്പോര് നടന്നിരുന്നു. മത്സരത്തിന്റെ ഇടവേളയില്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്ന വഴിയാണ് ഇത് പരിധി വിട്ടത്.

മത്സരത്തിന്റെ നാലാം ദിവസം ചായക്ക് പിരിയുമ്പോഴായിരുന്നുസംഭവം. പരസ്പരമുള്ള വാക്പോര് കനത്തതോടെ ക്രുദ്ധനായ വാര്‍ണര്‍ ഡി കോക്കിന് നേരെ പാഞ്ഞടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സഹതാരങ്ങള്‍ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു. ആ കാഴ്ച്ച കാണാം

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉത്തരവിട്ടുകഴിഞ്ഞു. നേരത്തെ കളിക്കളത്തില്‍ ഓസീസ് താരം നഥാന്‍ ലിയോണ്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സിനോട് അമാന്യമായി പെരുമാറിയതും വിവാദമായിരുന്നു.

എബി ഡിവില്ലിയേഴ്‌സിന്റെ റണ്ണൗട്ടാണ് ലിയോണ്‍ മാന്യതയില്ലാതെ ആഘോഷിച്ചത്. തന്റെ തന്നെ ഓവറില്‍ റണ്ണിനായി ഓടിയ ഡിവില്ലിയേഴ്‌സിനെ വാര്‍ണറുടെ ത്രോയില്‍ ലിയോണ്‍ പിടിച്ച് സ്റ്റംന്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി നിലത്തുവീണ ഡിവില്ലിയേഴ്സിന്റെ ദേഹത്ത് തട്ടുന്ന രീതിയില്‍ പന്ത് നിലത്തിട്ടാണ് ലിയോണ്‍ ആഘോഷങ്ങള്‍ക്കായി നടന്നു പോയത്. ലിയോണിന്റെ മാന്യത വിട്ട പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളും അരങ്ങേറിയിരിക്കുന്നത്.