നിര്‍ഭയയുടെ അമ്മയുടെ ശരീരസൗന്ദര്യം വര്‍ണ്ണിച്ചു കര്‍ണ്ണാടക മുന്‍ ഡിജിപി ; പരാമര്‍ശം വിവാദത്തില്‍

ബംഗളുര്‍ : ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായ പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മയുടെ ശരീരസൗന്ദര്യം വര്‍ണ്ണിച്ച മുന്‍ കര്‍ണ്ണാടക ഡിജിപിയുടെ പരാമര്‍ശം വിവാദത്തില്‍. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന വിവാദ പ്രസ്താവന നടത്തിയത്. നിര്‍ഭയയുടെ അമ്മയക്ക് മികച്ച ശരീര പ്രകൃതിയാണ് ഉള്ളത്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നാണ് ചടങ്ങില്‍ സംസാരിക്കവെ സാംഗ്ലിയാന പറഞ്ഞതായി ബംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുമല്ല ആരെങ്കിലും പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കരുത് എന്നും കീഴടങ്ങുക അതാണ് സുരക്ഷിതം എന്നും കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം സ്ത്രീകള്‍ക്ക് നല്‍കിയ ഉപദേശം. അതേ സമയം നിര്‍ഭയയുടെ അമ്മ സംഗ്ലിയാനയുടെ പ്രസ്താവനയോട് പ്രതികരിച്ചില്ല. നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അവര്‍ പറഞ്ഞു. നമുക്ക് പോലീസും നിയമവുമൊക്കെയുണ്ട്. എന്നാല്‍ നീതി അത്രം എളുപ്പം കിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഠിനപ്രയത്‌നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തി.